Friday, March 5, 2010

വിചിത്രക്കാഴ്ചകള്‍ - 2

വിചിത്രക്കാഴ്ചകള്‍ - 2


ഒരു മിലിട്ടറി പരേഡിനെ അനുസ്മരിപ്പിക്കും വിധം അവ ചിട്ടയോടെ നടന്നു നീങ്ങി. അകലെയുള്ള ഒരു കൊച്ചു കുന്നും കടന്നു അവ അപ്രത്യക്ഷമായി. എന്‍റെ ശ്വാസം നേരെ വീണു എന്ന് തോന്നുമ്പോഴാണ് ആ ഭയാനകമായ അലര്‍ച്ച കേട്ടത്. എന്താണതെന്നു നോക്കുന്നതിനു മുന്‍പ് ഞാന്‍ ശ്രമിച്ചത് ഞങ്ങള്‍ പുറത്തേക്കു കടന്ന ചില്ല് വാതിലിനടുത്തെത്താനാണ്; പക്ഷെ വൈകിപ്പോയി. തിരിച്ച് അതെ മരച്ചുവട്ടില്‍ തന്നെ അഭയം തേടി. പിന്നെ ഞാന്‍ കണ്ട ദൃശ്യങ്ങള്‍ സിരകളെ മരവിപ്പിക്കുന്നതായിരുന്നു.

പത്തു പതിനഞ്ചു സിംഹങ്ങള്‍ - കുഞ്ചി രോമത്തോടെ കഴുത്തില്‍ നിന്നും ഇറങ്ങി ശരീരം മുഴുവനും തൂങ്ങിക്കിടക്കുന്ന നീളന്‍ രോമങ്ങള്‍. സാധാരണ സിംഹത്തിന്‍റെ ഒരു മൂന്നു മടങ്ങ്‌ വലുപ്പം. ഒരു കുട്ടിയാന പോലെ. നാം കണ്ടു പരിചയിച്ച ചെമ്പന്‍ രോമങ്ങള്‍ക്ക് പകരം കരിഞ്ഞ നിറമുള്ള രോമങ്ങള്‍. അവ, ഞാന്‍ നില്‍ക്കുന്ന മരത്തിനു മുന്നിലൂടെ നടന്നു നേരത്തെ സൂചിപ്പിച്ച പ്രതിമയുടെ അടുത്തെത്തി. ഏതോ ആജ്ഞ കേട്ട കണക്കെ അവ നിശ്ശബ്ദരായി. ഞാന്‍ ഞെട്ടിത്തരിച്ചു നില്‍ക്കയാണ്‌. എന്‍റെ ലക്‌ഷ്യം ഇപ്പോഴും ആ ചില്ല് വാതില്‍ തന്നെ. എങ്ങിനെയെങ്കിലും ഓടി അകത്തു കയറുക. എന്‍റെ സംഘത്തിലെ മറ്റു പേര്‍? ഇതാ, വാളും പരിചയുമേന്തിയ പ്രതിമയായിരുന്ന ആ യുവാവ് മന്ദം മന്ദം ചലിക്കുന്നു. അയാള്‍ അനങ്ങിത്തുടങ്ങിയ നിമിഷം മുതല്‍ ആ സിംഹങ്ങള്‍ ഒരു തരം ദീനരോദനം പുറപ്പെടുവിച്ചു. ഇപ്പോള്‍ ഓടിക്കയറാന്‍ ഒരു പഴുതുണ്ടാവുമോ? ആ സിംഹങ്ങള്‍ ആക്രമിക്കില്ല എന്നോ, ആ യുവാവ് എന്‍റെ രക്ഷകനോ ശിക്ഷകനോ ആവാമെന്നോ എന്‍റെ മനസ്സ് പറഞ്ഞു. അപ്പോഴും എന്‍റെ ചിന്തകള്‍ക്ക് കടിഞ്ഞാണിടാന്‍ കഴിഞ്ഞില്ല. ഞാന്‍ ഇനി എന്ത് ചെയ്യും? എന്‍റെ കൂടെ വന്നവര്‍ എവിടെ? ഇത് വരെ ജലപാനം കഴിച്ചിട്ടില്ല. എന്തോ ഒട്ടും വിശപ്പനുഭവപ്പെട്ടുമില്ല.

സന്ധ്യ മയങ്ങി, ഇരുട്ട് വ്യാപിച്ചു തുടങ്ങി. ആകാശത്ത് നക്ഷത്രങ്ങള്‍ക്ക് എന്തെന്നില്ലാത്ത ശോഭ. ചന്ദ്രിക ഉയര്‍ന്നു വരുന്നു. ഒരു പത്തു മടങ്ങ്‌ വലിപ്പമെങ്കിലും കാണും ഉയര്‍ന്നു വരുന്ന ചന്ദ്രബിംബത്തിന്. അയാള്‍ അടിവെച്ചടിവെച്ച് നടക്കുകയാണ്; ഒപ്പം ആ ഹിംസ്ര ജന്തുക്കളും. അവര്‍ വിപരീത ദിശയില്‍ നടക്കാന്‍ തുടങ്ങി. നടന്നു നടന്നു അപ്രത്യക്ഷരായി എന്ന് ഉറപ്പു വന്നപ്പോള്‍ ഞാന്‍ ഓടി. ലക്‌ഷ്യം ആ വാതില്‍ തന്നെ. പെട്ടെന്ന് ശക്തിയായി കാറ്റ് വീശാന്‍ തുടങ്ങി. അല്ല, നേരത്തെ പോയ ആ ചിറകു വെച്ച ജീവികള്‍ എല്ലാം കാക്കക്കൂട്ടങ്ങളെ പ്പോലെ ഞാന്‍ ലക്‌ഷ്യം വെച്ച വാതിലിനു മുന്നിലായി പറന്നിറങ്ങിയതായിരുന്നു. ദൈവമേ, എന്‍റെ ദുര്‍വ്വിധി! ഇനി അഭയം തേടാന്‍ ഇരുട്ട് മൂടിയ ഈ കുറ്റിക്കാട് മാത്രം. ഞാന്‍ അതിനുള്ളില്‍ കയറി. ഇതിനിടെ നല്ല നിലാവ് പരന്നു. പരസഹസ്രം ചീവിടുകളും മണ്ണട്ടകളും ശബ്ദിക്കുന്നു. അവിടമാകെ പൂക്കളുടെ ഗന്ധം. മറ്റൊരവസരത്തില്‍ ആയിരുന്നു എങ്കില്‍ ഇതെല്ലം ആസ്വദിക്കാന്‍ എത്ര സായം സന്ധ്യകളും രാപ്പകലുകളും ചിലവഴിക്കാന്‍ ഞാന്‍ വെമ്പല്‍ കൊള്ളുമായിരുന്നിരിക്കും! ഇന്ന്, ജീവന്‍ തന്നെ അപകടത്തില്‍പ്പെട്ടിരിക്കുമ്പോള്‍ ആര്‍ക്കാണ് ഈ സുന്ദര സായന്തനത്തെയും, മന്ദമാരുതന്‍റെ തലോടലിനെയും, സുഗന്ധപൂരിതമായ അന്തരീക്ഷത്തെയും നുകര്‍ന്നിരിക്കാന്‍ കഴിയുക?

ഇതിനിടെ ഞാന്‍ എപ്പോള്‍ അലറി പുറത്തേയ്ക്ക് ചാടി എന്നെനിക്കോര്‍മ്മയില്ല. ഒട്ടും പ്രതീക്ഷിക്കാത്തതിനാലോ, എന്തോ ആ ജീവികള്‍ ചിറകടിച്ചു പൊങ്ങി. അവ പൊങ്ങിയപ്പോള്‍ ബാക്കി നാല് പേരും ആ ജീവികളുടെ ചിറകുകള്‍ക്കിടയില്‍ എന്നെത്തന്നെ തുറിച്ചു നോക്കി നിസ്സഹായരായി കിടക്കുന്നു! ഞാന്‍ വീണ്ടും ആവുന്നത്ര ഉച്ചത്തില്‍ അലറി.

ആ അലര്‍ച്ചയോടെ ഞാന്‍ കട്ടിലില്‍ നിന്നും താഴെ വീണു... വിചിത്രാനുഭവങ്ങള്‍ കാഴ്ച വെച്ച ഒരു സ്വപ്നം!

സുരേഷ് (05Mar2010)

http://shaivyam.blogspot.com