Monday, June 7, 2010

എന്‍റെ ഗ്രാമം - 2

"ഉണ്ണ്യേ..." - മാസത്തിലെ ആദ്യത്തെ ശനിയാഴ്ച ഉച്ചയോടെ ഒരു ദയനീയമായ വിളി പടിക്കല്‍ നിന്നും കേള്‍ക്കാം. ചുണ്ടത്തും, കൈവിരലുകളിലും പാണ്ടുള്ള ഒരു ഭിക്ഷക്കാരന്‍. കാവി വസ്ത്രവും, വലിയ മണികളുള്ള രുദ്രാക്ഷ മാലയും. ഒരു പങ്കപ്പാടോടെ, ഭയ-ഭക്തി-ബഹുമാന പുരസ്സരം വലതു കൈ വായ്ക്കു മുകളില്‍ പൊത്തി പടിക്കല്‍ തന്നെ നില്‍ക്കും. സാധാരണ വരുന്ന ഭിക്ഷക്കാരില്‍ നിന്നും എന്തോ ഒരു പ്രത്യേകത അയാളില്‍ കാണാം.

അമ്മ, ആ വിളി കേട്ടാല്‍, അടുക്കളയില്‍ നിന്നും ഓടി വരും. "വന്നോളൂ, ഒക്കെ കാലായിരിക്കുണൂ".

എന്നോട് പറമ്പില്‍ നിന്നും നല്ലൊരു നാക്കില വെട്ടിക്കൊണ്ടു വരാന്‍ പറയും. അയാള്‍ക്ക്‌ കൈ കഴുകാനായി അമ്മ കിണ്ടിയില്‍ വെള്ളം എടുത്തു വെയ്ക്കും. പിന്നെയും അയാള്‍ മടിച്ചു നില്‍ക്കും.

അമ്മ ഒന്നുകൂടി പറയും, "വന്നോളൂ, ഒക്കെ കാലായിരിക്കുണൂ".

ഊണ് കഴിയ്ക്കുന്നതിന് മുന്‍പ് ചില കര്‍മ്മങ്ങള്‍ കാണാം ഇനി:

ആദ്യം, നാക്കില വെള്ളമൊഴിച്ച് അയാള്‍ തന്നെ കഴുകും - നമ്മള്‍ കഴുകി കൊടുത്തതാണെങ്കിലും - പിന്നെ വിളമ്പിക്കൊടുത്ത ഭക്ഷണം - ചോറ്, സാമ്പാര്‍, ഉപ്പേരി, പപ്പടം - ഇവയില്‍ നിന്നെല്ലാം ഓരോ നുള്ള് നുള്ളി, കിണ്ടിയില്‍ നിന്നും വെള്ളമെടുത്ത് ഇലയ്ക്ക് ചുറ്റും മൂന്നു വട്ടം ചുഴറ്റി, നാക്കിലയുടെ മൂലയ്ക്ക് നിലത്തു വെയ്ക്കും. "ഭൂമി ദേവിയ്ക്കാണെന്ന് സങ്കല്പം" - വീണ്ടും ആ ദയനീയ സ്വരം.

പിന്നെ, ഇലയില്‍ നോക്കി വിഷണ്ണനായി ഇരിയ്ക്കും. അമ്മ പറയും, "ന്നാ കഴിക്കാന്‍ തൊടങ്ങിക്കോളൂ", പക്ഷെ അയാള്‍ അങ്ങിനെ തന്നെ ഇരിയ്ക്കും.

"ങ്ങട്ട് പോരെ, നീയവ്ടുന്നു", അമ്മ എന്നെ വിളിക്കും. ഇടയ്ക്ക് എന്തെങ്കിലും വേണോ എന്ന് ചോദിയ്ക്കാന്‍ അമ്മ ചെന്നാല്‍ പറയും, "ഒന്നും വേണ്ട ഉണ്ണ്യേ, ഇതന്നെ ധാരാളല്ലേ".

പിന്നെ ഇല ചുരുട്ടി, ദൂരെ കളഞ്ഞു, പറമ്പിന്റെ ഒരു മൂലയ്ക്ക് പോയി കൈ കഴുകി കിണ്ടി കമഴ്ത്തി വെയ്ക്കും.

ഒരു പതിനഞ്ചു മിനിട്ട് വിശ്രമം. പിന്നെ ഭാണ്ഡവും, വടിയും എടുത്ത്, "ഉണ്ണ്യേ..." എന്ന നീട്ടി വിളി. അമ്മ അഞ്ചിന്റെ ഒരു നോട്ടുമായി ചെല്ലും.

"ദൈവങ്ങളെ, ഈ വീടിനും, വീട്ടുകാര്‍ക്കും, കാലാകാലങ്ങളില്‍ വേണ്ടതെല്ലാം കൊടുത്തോളണെ...." എന്നിങ്ങനെ ഒരു നീട്ടിവിളിയോടെ പടിയിറങ്ങും.

അമ്മയുടെ കണ്ണുകള്‍ നിറയും. "നല്ല നിലയില്‍ ജീവിച്ച ആരോ ആയിരിന്നിരിക്കണം. മക്കളും, കുട്ട്യോളൊക്കെ ഉണ്ടോ ആവ്വോ".

ഞങ്ങളുടെ ഗ്രാമത്തില്‍ അയാള്‍ മറ്റു വീടുകള്‍ കയറി ഭിക്ഷ യാചിക്കുന്നത് ഞങ്ങള്‍ കണ്ടിട്ടില്ല.

ഞാന്‍ കോളേജ് അവസാന വര്‍ഷം പഠിക്കുന്ന കാലത്തൊന്നും അയാള്‍ വന്നതായി ഓര്‍മ്മയില്ല. എന്നാലും മാസത്തിലെ ആദ്യ ശനിയാഴ്ചകളില്‍ അമ്മ ചെറിയ ഒരു തെയ്യാറെടുപ്പോടെ ഭക്ഷണം വെച്ചിരുന്നോ എന്നത് എന്‍റെ ഒരു തോന്നലായിരുന്നോ? പിന്നെപ്പിനെ അത് മറന്ന ഒരു കഥാ പാത്രമായി മാറി. എന്നാലും, പേരറിയാത്ത, ഏത് നാട്ടില്‍ നിന്നും വരുന്നു എന്നറിയാതെ, ആരാണെന്നറിയാതെ, വീട്ടില്‍ നിറഞ്ഞു നിന്നിരുന്ന ഒരു അംഗമായിരുന്നു അയാള്‍.

**********

"പച്ചക്കറി-പച്ചമുളക്-വേപ്പില-കിഴങ്ങ്-വെണ്ടയ്ക്ക-വഴുതിനങ്ങ..."

ഒരീണത്തില്‍ അങ്ങിനെ ഇടവഴിയിലൂടെ വിളിച്ചുപറഞ്ഞു പോകുന്നത് മറ്റാരുമല്ല - വെളിയങ്കോട് കടപ്പുറത്ത് നിന്നു വന്നിരുന്ന അവുതളക്കുട്ടി മാപ്പിള. അയാള്‍ വെറും ഒരു പച്ചക്കറി വില്‍പ്പനക്കാരനായിരുന്നില്ല, മുത്തച്ഛന്റെ ഒരു നല്ല സുഹൃത്തും ആയിരുന്നു.

"പണിക്കരേ", എന്ന വിളി പടിക്കല്‍ നിന്നു കേട്ടാല്‍ അമ്മമ്മ പറയും, "ആ..ചങ്ങാതി വരണുണ്ട്. പച്ചക്കറിയൊക്കെത്തിരി സഹായ വിലയ്ക്ക് തരാന്‍ പറയോണ്ട്".

മുത്തച്ഛന്‍ പറയും, "ചങ്ങാത്യോട് എനിയ്ക്ക് അതൊന്നും പറയാന്‍ പറ്റില്യ, പാവം, ആ കടപ്പൊറത്തുന്നു ഏറ്റിക്കൊണ്ടരണതാണ്‌".

നീണ്ടു മെലിഞ്ഞ ദേഹം. നരച്ച പൊടി മീശ. വിയര്‍പ്പൊഴുകി കുതിര്‍ന്ന ബനിയന്‍. "കുട്ട്യേ, ഈ കൊട്ട്യോന്നു പിടിക്കീന്‍".

എന്‍റെ സഹായത്താല്‍ ആ കുട്ട ഇറക്കി വെക്കും. "ചെക്കാ, പെരടി വേലങ്ങണ്ടട", അമ്മമ്മ പറയും. "അമ്മെ, ങ്ങള് ബിചാരിക്കണ പോലെ അത്ര കനോന്നൂല്യ".

"എന്താപ്പോ ചൂട്? കടപ്പൊറത്ത് ഇതൊന്നുല്ല ചൂട്ന്‍റെ കുട്ട്യേ. ത്തിരി ബെള്ളം എടുക്കിന്‍".

അമ്മ നല്ല ചായയും കഴിക്കാന്‍ എന്തെങ്കിലും ആയി ഇത്തിരി കഴിഞ്ഞാല്‍ എത്തും.

"ഈ കുട്ടിടെ കൈപ്പുണ്ണ്യം - അതാണ്‌ ങ്ങടെ ബീടിന്റെ ഐശ്വര്യം, കേട്ടാ പണിക്കരേ". അമ്മയെ ചൂണ്ടി മാപ്പിള പറയും. "ഇമ്മാതിരി ചായ ഇബുടുന്നന്നെ കിട്ടൂ".

"മോളെട് ത്തോളിന്‍ എന്താ ബേണ്ടത്‌ച്ചാ, ബെല്യോന്നും നോക്കണ്ട".

ചായ കുടിക്കലും, പിന്നെ മുത്തച്ഛന്റെ വെറ്റില മുറുക്ക് സല്‍ക്കാരവും കഴിഞ്ഞാല്‍ മാപ്പിള മെല്ലെ പറയും:

"എത്ര കാലാ ഈ കൊട്ടേം ചൊമന്നു നടക്കാന്നൊരു പിടുത്തല്യ - പടശ്ശോന്‍ കനിയണ ബരെ, ല്ലേ?"

ആ കുട്ടയും ഏറ്റി അതിന്റെ ഭാരം താങ്ങാനാവാതെ വേച്ചു വേച്ചു പോകുന്ന ആ രൂപം എന്‍റെ സ്മൃതി മണ്ഡപത്തില്‍ മായാതെ കിടക്കുന്നു.

***************

ഉച്ച സമയങ്ങളില്‍ ഊണൊക്കെ കഴിഞ്ഞു ഉമ്മറത്തിരുന്നു മുതിര്‍ന്നവര്‍ വെടിവട്ടം പറയുന്നൊരു ഏര്‍പ്പാടുണ്ട്‌. ഞങ്ങള്‍, കുട്ടികള്‍, തായം കളിയിലോ, പുള്ളി വെച്ച് കളിയിലോ മറ്റോ മുഴുകിയിരിക്കുകയായിരിക്കും. ചില ദിവസങ്ങളില്‍ തൊട്ടടുത്ത വീടുകളില്‍ നിന്നും അമ്മമാരോ, അമ്മമ്മമാരോ ഈ വെടിവട്ടത്തില്‍ പങ്കു ചേരും.

അത്തരം സന്ദര്‍ഭങ്ങളില്‍ സ്ഥിരമായി ഉണ്ണിമായിമ്മ വന്നു ചേരും. കഞ്ഞി പിഴിഞ്ഞ് നീലം മുക്കിയ മുണ്ടും, വെളുത്ത ബ്ലൌസും.

"കുട്ട്യോളെ, കടലാസ്സില് എന്താ വര്‍ത്തമാനം?".

പത്രക്കടലാസ്സിലെ വിശേഷങ്ങള്‍ ആണ് ചോദിക്കുന്നത്. കളിയിലെ വിരസത തീര്‍ക്കാന്‍ ഇടയ്ക്ക് ഞങ്ങള്‍ ഈ 'വയസ്സന്‍ ക്ലബ്ബി'ല്‍ കൂടും. അങ്ങിനെ ഒരു തമാശക്കായി പത്രത്തിലെ ചില വാര്‍ത്തകള്‍ക്ക് പൊടിപ്പും തൊങ്ങലും, മെമ്പൊടികളുമൊക്കെ ചേര്‍ത്ത് വായിക്കാന്‍ തുടങ്ങും:

"ഹോ, ഇത് കണ്ടോ?", എന്ന് ആശ്ചര്യ ഭാവത്തോടെ ഉറക്കെ പറയുമ്പോള്‍, പാവം ഉണ്ണിമായിമ്മ,"അയ്യോയ്യോ , എന്തെ പറ്റീത്?"എന്ന് ചോദിക്കും.

"ഇത് കണ്ട്വോ ഉണ്ണിമയമ്മേ, കോഴിക്കോട്ട് കമ്പോളത്തില്‍ മൊളകിന്‍റെ വില കുത്തനെ ഇടിഞ്ഞു മൂന്നു പേര്‍ക്ക് പരിക്ക്!"

"ഹെന്തിനെപ്പോ ഈ പഹയര് അതിന്റെ ചോട്ടില് പോയി നിന്നത്, ഇടിഞ്ഞു വീഴണടത്തൊക്കെ?" ഉണ്ണിമായമ്മ ഒരല്‍പം നീരസത്തോടെ പരിക്ക് പറ്റി എന്ന് പറയുന്നവരെ കുറ്റം ചാര്‍ത്തും.

ഞങ്ങള്‍ അതിന്റെ ഒരു ലഹരിയില്‍, "ഇത് കണ്ടോ?", "അയ്യോ അതെന്തേ?" എന്നവര്‍ ദയനീയമായി ചോദിക്കും.

"ഇത് നമ്മുടെ അടുത്താണ്, പൊന്നാനിയില്‍! കൊപ്രയുടെ വിലയിടിഞ്ഞ് അഞ്ചു പേരെ കാണാതായി!"

"അയ്യോ, തെരയുന്നുണ്ടോ ആ കാണാതായോരെ? ആര്‍ക്കു പോയി, അവരുടെ കുടുമ്മത്തിനു പോയി, അല്ലാതെന്താ? ഇതൊന്നും കേട്ടിട്ട് ഒരു സമാധാനം കിട്ട്‌ണില്യാ മക്കളെ, ഞാന്‍ പോട്ടെ".

അവര്‍ എന്തോ ഇടിയുന്നതും, പരിക്ക്, എന്നൊക്കെയോ കേള്‍ക്കുന്നുള്ളൂ. ഞങ്ങളും അപ്പോഴത്തെ ഒരു തമാശയ്ക്ക് വേണ്ടി മാത്രം പറയുന്നതാണ്.

"ഉണ്ണിമയമ്മ പൂവ്വല്ലേ, ശരിയ്ക്കു കേള്‍ക്കു, ഞങ്ങള്‍ എന്താ വായിച്ചതെന്ന്" - ഞങ്ങള്‍ വായിച്ച വിവരം വീണ്ടും സാവധാനത്തില്‍ പറയും. അപ്പോഴാണ്‌ അവര്‍ക്ക് അമളി മനസ്സിലാവുക. ആ തൊണ്ണ്‍ കാട്ടി ഒരു ചിരി ചിരിയ്ക്കും, എന്നിട്ട്, "ഹ ഹ അതെപ്പോ നന്നായത്,കുട്ട്യോള് എന്നെ കള്യാക്കീതാണല്ലേ" എന്നൊരു കമന്റും പാസ്സാക്കും.

സുരേഷ് (12Jun10)
http://shaivyam.blogspot.com

Sunday, June 6, 2010

എന്‍റെ ഗ്രാമം

എന്‍റെ ഗ്രാമം

ഉമ്മറത്തിരുന്നു നോക്കിയാല്‍ തൊട്ടു മുന്നില്‍ കിടക്കുന്നത് പാടമാണ് - നോക്കെത്താ ദൂരത്തോളം!

അങ്ങകലെ പാടം മുറിച്ചു പോകുന്ന വെളുത്ത രൂപം മനയ്ക്കലെ നമ്പൂരിയായിരിക്കണം. നാട്ടിലെ ഒട്ടുമിക്ക അമ്പലങ്ങളിലും പൂജ കഴിഞ്ഞു പോകുന്നതാണ്. ഗ്രാമത്തിലെ ശിവക്ഷേത്രം, പെരിണ്ടിരി അയ്യപ്പന്‍റെ അമ്പലം, വേട്ടെയ്ക്കൊരുമകന്‍ ക്ഷേത്രം, പിന്നെ ദൂരെ കണ്ണേലെ അമ്പലം - അതിരാവിലെ പൂജ തുടങ്ങി ഒരു പതിനൊന്നു മണിയോടെ തരിച്ചു പോകുന്നത് കാണാറുണ്ട്‌.

ഈ പാടശേഖരത്തിന്‍റെ മാറില്‍ ഞങ്ങള്‍ - കുട്ടികള്‍ - കളിയ്ക്കാത്ത കളികളൊന്നുമില്ല. കുറ്റിയും കോലും കളി, സൂര്യപ്പന്തു കളി (ഓലപ്പന്ത്‌ എറിഞ്ഞു മേല്‍ കൊള്ളിക്കുന്ന കളി - ചില വിരുതന്മാര്‍ നല്ല കനമുള്ള കല്ലും ഉള്ളില്‍ പൊതിഞ്ഞു വെച്ചിട്ടുണ്ടാവും), കബഡി കളി, ചെറിയ മെച്ചിങ്ങയുടെ നടുവില്‍ നല്ല നീളമുള്ള പച്ച ഈര്‍ക്കില കുത്തി ഉയരത്തില്‍ ആകാശത്തേക്ക് വിടുക - അതങ്ങനെ ഒരു റോക്കറ്റ് പോലെ പറന്നു ദൂരെ..ദൂരെ.. - മാനവും, ഭൂമിയും കളി, കൊച്ചം കുത്തിക്കളി, കണ്ണ് കെട്ടിക്കളി, തൂപ്പ് വെച്ച് കളി, ഇങ്ങനെ ഇങ്ങനെ അനേകം കളികള്‍.

മഴക്കാലത്ത് പാടത്തിന്റെ പ്രകൃതി മാറും - പരസഹസ്രം ചീവിടുകളുടെയും, മണ്ണട്ടകളുടെയും, പോക്കാച്ചിത്തവളകളുടെയും സംഗീത നിശ, അവയ്ക്ക് മിന്നാമിന്നിക്കൂട്ടങ്ങളുടെ നൃത്തച്ചുവടുകള്‍ അകമ്പടിയായിട്ടുണ്ടാവും. ഏറ്റുമീന്‍ കയറുന്നത് പിടിക്കാന്‍ ടോര്‍ച്ചും പെട്രോമാക്സുമായി കുട്ടികളുടെയും വലിയവരുടെയും തിക്കും തിരക്കും....ഹാ! ആ പുതുമഴയുടെ ഗന്ധം എന്‍റെ നാസാരന്ധ്രങ്ങളില്‍ പുളയ്ക്കുന്നു. പുതുമഴയ്ക്ക് പൊങ്ങുന്ന പൊടിയുടെ ഗന്ധം അറിഞ്ഞു നാഗങ്ങള്‍ മാളം വിട്ടു പുറത്ത് വരുമത്രേ...അതിനാല്‍ ആ ഗന്ധം പൊങ്ങുമ്പോള്‍ മുറ്റത്തിറങ്ങി നടക്കരുതെന്നു അമ്മമ്മ പറയാറുണ്ട്‌.

പാടത്തെ ഒരു പ്രധാന സംഭവം കൂടിയുണ്ട്: ചുമലില്‍ കാലിച്ചാക്കും, തലയില്‍ പെട്രോമാക്സും ഏന്തി ഒരാള്‍ മുന്നില്‍. പിന്നിലുള്ളയാള്‍, ആ വെളിച്ചം കണ്ടു അന്തിച്ചു നില്‍ക്കുന്ന തവളകളെ ഒന്നൊന്നായി പിടിച്ചു ചാക്കിലിടും. "എല്ലാത്തിനേം പിടിച്ചു കൊണ്ടോവട്ടെ, വെറുതെയല്ല കൊതൂന്റെ ശല്യം കൂടിക്കൂടി വരണത്" - അമ്മമ്മ പറയുന്നത് കേള്‍ക്കാം. തവളകളുടെ കാല്‌ സായിപ്പന്മാര്‍ക്ക് വേണ്ടി വിദേശത്തെയ്ക്ക് കയറ്റി അയക്കാനാണത്രെ! ഞാന്‍, ആ കാലിച്ചാക്കിനുള്ളില്‍ കിടന്നു പിടയുന്ന തവളകളുടെ വെപ്രാളം ആലോചിച്ചു വെമ്പല്‍ കൊള്ളും. "കലി കാലം", മുറുക്കാന്‍ ഒന്ന് നീട്ടിത്തുപ്പി കിണ്ടിയില്‍ നിന്നും വെള്ളമെടുത്തു കുല്‍ക്കുഴിഞ്ഞു അമ്മമ്മ വടക്കേ മുറിയിലേക്ക് കിടക്കാന്‍ പോകും.

എല്ലാവരും കിടന്നു കഴിഞ്ഞാല്‍ ഞാനങ്ങിനെ ജനലഴികളും പിടിച്ചു പാടത്തേയ്ക്ക് നോക്കി നില്‍ക്കും. ഒരു വല്ലാത്ത അനുഭവമാണത് - പകല്‍ മുഴുവനും ആളുകള്‍ നിറഞ്ഞ ആ പ്രദേശം, ഇപ്പോള്‍ ഒരു വല്ലാത്ത മയക്കത്തിലായിരിക്കും. വേനല്‍ക്കാലത്ത് നിലാവുള്ള രാത്രികളില്‍ നിഴലുകള്‍ ആള്‍മാറാട്ടം നടത്തിക്കളിക്കും...ആരൊക്കെയോ അവിടെ വന്നു ഒരു നാടക രംഗത്തെ അനുസ്മരിപ്പിക്കും വിധം അഭിനയിച്ചു പോകും. പാലപ്പൂവിന്റെ ഗന്ധം അലസമായി ഒഴുകി വരും. അത് നമ്മെ ഒരു മാസ്മരലോകത്തെയ്ക്ക് പിടിച്ചുയര്‍ത്തും. "...ആരിലുമാരിലുമവയുടെ സൌരഭം ആളിപ്പടരുമൊരുന്മാദം..." വയലാര്‍ പാടിയിട്ടുണ്ട്.

പെട്ടെന്നായിരിക്കും തിമര്‍ത്തു പെയ്യുന്ന ഒരു മഴയുടെ വരവ്. മുറ്റത്തെ ഒളോര്‍ മാവില്‍നിന്നും 'ധിം' 'ധിം' എന്നിങ്ങനെ മാങ്ങയുടെ വീഴ്ച ഏതോ ഒരു താളത്തെ ഓര്‍മ്മിപ്പിക്കും. ഉണങ്ങി നില്‍ക്കുന്ന തെങ്ങോലകളും, മടലുകളും, ഒരു സീല്‍ക്കാരത്തോടെ നിലം പതിക്കും. "അപ്പൊത്തന്നെ പുറത്തിറങ്ങി മാങ്ങ പെറുക്ക്യെടുത്തില്യെങ്കില്‍ ഒരെണ്ണം കിട്ടില്യട്ടോ ന്‍റെ കുട്ടീ" - അമ്മ, പിറ്റേന്ന് ഒരു മാങ്ങാ പോലും കിട്ടാതെ നിരാശനായി വരുന്ന എന്നോട് പറയും.

"മനയ്ക്കലെ മിറ്റടിക്കാന്‍ പോണ കാളി മടീലിട്ടു കൊണ്ടോയീട്ട്ണ്ടാവും" - അമ്മമ്മ പിന്താങ്ങും.

നമ്മള്‍ കാലത്ത് നേരത്തെ എണീറ്റില്ലെങ്കില്‍ തലേ ദിവസം രാത്രിയില്‍ വീണ മാങ്ങകള്‍ ഒന്നും തന്നെ കാണില്ല - എല്ലാം ആരെങ്കിലും കൊണ്ടു
പോയിട്ടുണ്ടാവും.

(തുടരും) സുരേഷ് (6Jun10) http://shaivyam.blogspot.com