Sunday, June 6, 2010

എന്‍റെ ഗ്രാമം

എന്‍റെ ഗ്രാമം

ഉമ്മറത്തിരുന്നു നോക്കിയാല്‍ തൊട്ടു മുന്നില്‍ കിടക്കുന്നത് പാടമാണ് - നോക്കെത്താ ദൂരത്തോളം!

അങ്ങകലെ പാടം മുറിച്ചു പോകുന്ന വെളുത്ത രൂപം മനയ്ക്കലെ നമ്പൂരിയായിരിക്കണം. നാട്ടിലെ ഒട്ടുമിക്ക അമ്പലങ്ങളിലും പൂജ കഴിഞ്ഞു പോകുന്നതാണ്. ഗ്രാമത്തിലെ ശിവക്ഷേത്രം, പെരിണ്ടിരി അയ്യപ്പന്‍റെ അമ്പലം, വേട്ടെയ്ക്കൊരുമകന്‍ ക്ഷേത്രം, പിന്നെ ദൂരെ കണ്ണേലെ അമ്പലം - അതിരാവിലെ പൂജ തുടങ്ങി ഒരു പതിനൊന്നു മണിയോടെ തരിച്ചു പോകുന്നത് കാണാറുണ്ട്‌.

ഈ പാടശേഖരത്തിന്‍റെ മാറില്‍ ഞങ്ങള്‍ - കുട്ടികള്‍ - കളിയ്ക്കാത്ത കളികളൊന്നുമില്ല. കുറ്റിയും കോലും കളി, സൂര്യപ്പന്തു കളി (ഓലപ്പന്ത്‌ എറിഞ്ഞു മേല്‍ കൊള്ളിക്കുന്ന കളി - ചില വിരുതന്മാര്‍ നല്ല കനമുള്ള കല്ലും ഉള്ളില്‍ പൊതിഞ്ഞു വെച്ചിട്ടുണ്ടാവും), കബഡി കളി, ചെറിയ മെച്ചിങ്ങയുടെ നടുവില്‍ നല്ല നീളമുള്ള പച്ച ഈര്‍ക്കില കുത്തി ഉയരത്തില്‍ ആകാശത്തേക്ക് വിടുക - അതങ്ങനെ ഒരു റോക്കറ്റ് പോലെ പറന്നു ദൂരെ..ദൂരെ.. - മാനവും, ഭൂമിയും കളി, കൊച്ചം കുത്തിക്കളി, കണ്ണ് കെട്ടിക്കളി, തൂപ്പ് വെച്ച് കളി, ഇങ്ങനെ ഇങ്ങനെ അനേകം കളികള്‍.

മഴക്കാലത്ത് പാടത്തിന്റെ പ്രകൃതി മാറും - പരസഹസ്രം ചീവിടുകളുടെയും, മണ്ണട്ടകളുടെയും, പോക്കാച്ചിത്തവളകളുടെയും സംഗീത നിശ, അവയ്ക്ക് മിന്നാമിന്നിക്കൂട്ടങ്ങളുടെ നൃത്തച്ചുവടുകള്‍ അകമ്പടിയായിട്ടുണ്ടാവും. ഏറ്റുമീന്‍ കയറുന്നത് പിടിക്കാന്‍ ടോര്‍ച്ചും പെട്രോമാക്സുമായി കുട്ടികളുടെയും വലിയവരുടെയും തിക്കും തിരക്കും....ഹാ! ആ പുതുമഴയുടെ ഗന്ധം എന്‍റെ നാസാരന്ധ്രങ്ങളില്‍ പുളയ്ക്കുന്നു. പുതുമഴയ്ക്ക് പൊങ്ങുന്ന പൊടിയുടെ ഗന്ധം അറിഞ്ഞു നാഗങ്ങള്‍ മാളം വിട്ടു പുറത്ത് വരുമത്രേ...അതിനാല്‍ ആ ഗന്ധം പൊങ്ങുമ്പോള്‍ മുറ്റത്തിറങ്ങി നടക്കരുതെന്നു അമ്മമ്മ പറയാറുണ്ട്‌.

പാടത്തെ ഒരു പ്രധാന സംഭവം കൂടിയുണ്ട്: ചുമലില്‍ കാലിച്ചാക്കും, തലയില്‍ പെട്രോമാക്സും ഏന്തി ഒരാള്‍ മുന്നില്‍. പിന്നിലുള്ളയാള്‍, ആ വെളിച്ചം കണ്ടു അന്തിച്ചു നില്‍ക്കുന്ന തവളകളെ ഒന്നൊന്നായി പിടിച്ചു ചാക്കിലിടും. "എല്ലാത്തിനേം പിടിച്ചു കൊണ്ടോവട്ടെ, വെറുതെയല്ല കൊതൂന്റെ ശല്യം കൂടിക്കൂടി വരണത്" - അമ്മമ്മ പറയുന്നത് കേള്‍ക്കാം. തവളകളുടെ കാല്‌ സായിപ്പന്മാര്‍ക്ക് വേണ്ടി വിദേശത്തെയ്ക്ക് കയറ്റി അയക്കാനാണത്രെ! ഞാന്‍, ആ കാലിച്ചാക്കിനുള്ളില്‍ കിടന്നു പിടയുന്ന തവളകളുടെ വെപ്രാളം ആലോചിച്ചു വെമ്പല്‍ കൊള്ളും. "കലി കാലം", മുറുക്കാന്‍ ഒന്ന് നീട്ടിത്തുപ്പി കിണ്ടിയില്‍ നിന്നും വെള്ളമെടുത്തു കുല്‍ക്കുഴിഞ്ഞു അമ്മമ്മ വടക്കേ മുറിയിലേക്ക് കിടക്കാന്‍ പോകും.

എല്ലാവരും കിടന്നു കഴിഞ്ഞാല്‍ ഞാനങ്ങിനെ ജനലഴികളും പിടിച്ചു പാടത്തേയ്ക്ക് നോക്കി നില്‍ക്കും. ഒരു വല്ലാത്ത അനുഭവമാണത് - പകല്‍ മുഴുവനും ആളുകള്‍ നിറഞ്ഞ ആ പ്രദേശം, ഇപ്പോള്‍ ഒരു വല്ലാത്ത മയക്കത്തിലായിരിക്കും. വേനല്‍ക്കാലത്ത് നിലാവുള്ള രാത്രികളില്‍ നിഴലുകള്‍ ആള്‍മാറാട്ടം നടത്തിക്കളിക്കും...ആരൊക്കെയോ അവിടെ വന്നു ഒരു നാടക രംഗത്തെ അനുസ്മരിപ്പിക്കും വിധം അഭിനയിച്ചു പോകും. പാലപ്പൂവിന്റെ ഗന്ധം അലസമായി ഒഴുകി വരും. അത് നമ്മെ ഒരു മാസ്മരലോകത്തെയ്ക്ക് പിടിച്ചുയര്‍ത്തും. "...ആരിലുമാരിലുമവയുടെ സൌരഭം ആളിപ്പടരുമൊരുന്മാദം..." വയലാര്‍ പാടിയിട്ടുണ്ട്.

പെട്ടെന്നായിരിക്കും തിമര്‍ത്തു പെയ്യുന്ന ഒരു മഴയുടെ വരവ്. മുറ്റത്തെ ഒളോര്‍ മാവില്‍നിന്നും 'ധിം' 'ധിം' എന്നിങ്ങനെ മാങ്ങയുടെ വീഴ്ച ഏതോ ഒരു താളത്തെ ഓര്‍മ്മിപ്പിക്കും. ഉണങ്ങി നില്‍ക്കുന്ന തെങ്ങോലകളും, മടലുകളും, ഒരു സീല്‍ക്കാരത്തോടെ നിലം പതിക്കും. "അപ്പൊത്തന്നെ പുറത്തിറങ്ങി മാങ്ങ പെറുക്ക്യെടുത്തില്യെങ്കില്‍ ഒരെണ്ണം കിട്ടില്യട്ടോ ന്‍റെ കുട്ടീ" - അമ്മ, പിറ്റേന്ന് ഒരു മാങ്ങാ പോലും കിട്ടാതെ നിരാശനായി വരുന്ന എന്നോട് പറയും.

"മനയ്ക്കലെ മിറ്റടിക്കാന്‍ പോണ കാളി മടീലിട്ടു കൊണ്ടോയീട്ട്ണ്ടാവും" - അമ്മമ്മ പിന്താങ്ങും.

നമ്മള്‍ കാലത്ത് നേരത്തെ എണീറ്റില്ലെങ്കില്‍ തലേ ദിവസം രാത്രിയില്‍ വീണ മാങ്ങകള്‍ ഒന്നും തന്നെ കാണില്ല - എല്ലാം ആരെങ്കിലും കൊണ്ടു
പോയിട്ടുണ്ടാവും.

(തുടരും) സുരേഷ് (6Jun10) http://shaivyam.blogspot.com

Thursday, June 3, 2010

തട്ടകമൊഴിഞ്ഞ കോവിലന് പ്രണാമം



തട്ടകമൊഴിഞ്ഞ കോവിലന് പ്രണാമം

Wednesday, April 14, 2010

വിഷു ആശംസകള്‍





വിഷു ആശംസകള്‍

Friday, March 5, 2010

വിചിത്രക്കാഴ്ചകള്‍ - 2

വിചിത്രക്കാഴ്ചകള്‍ - 2


ഒരു മിലിട്ടറി പരേഡിനെ അനുസ്മരിപ്പിക്കും വിധം അവ ചിട്ടയോടെ നടന്നു നീങ്ങി. അകലെയുള്ള ഒരു കൊച്ചു കുന്നും കടന്നു അവ അപ്രത്യക്ഷമായി. എന്‍റെ ശ്വാസം നേരെ വീണു എന്ന് തോന്നുമ്പോഴാണ് ആ ഭയാനകമായ അലര്‍ച്ച കേട്ടത്. എന്താണതെന്നു നോക്കുന്നതിനു മുന്‍പ് ഞാന്‍ ശ്രമിച്ചത് ഞങ്ങള്‍ പുറത്തേക്കു കടന്ന ചില്ല് വാതിലിനടുത്തെത്താനാണ്; പക്ഷെ വൈകിപ്പോയി. തിരിച്ച് അതെ മരച്ചുവട്ടില്‍ തന്നെ അഭയം തേടി. പിന്നെ ഞാന്‍ കണ്ട ദൃശ്യങ്ങള്‍ സിരകളെ മരവിപ്പിക്കുന്നതായിരുന്നു.

പത്തു പതിനഞ്ചു സിംഹങ്ങള്‍ - കുഞ്ചി രോമത്തോടെ കഴുത്തില്‍ നിന്നും ഇറങ്ങി ശരീരം മുഴുവനും തൂങ്ങിക്കിടക്കുന്ന നീളന്‍ രോമങ്ങള്‍. സാധാരണ സിംഹത്തിന്‍റെ ഒരു മൂന്നു മടങ്ങ്‌ വലുപ്പം. ഒരു കുട്ടിയാന പോലെ. നാം കണ്ടു പരിചയിച്ച ചെമ്പന്‍ രോമങ്ങള്‍ക്ക് പകരം കരിഞ്ഞ നിറമുള്ള രോമങ്ങള്‍. അവ, ഞാന്‍ നില്‍ക്കുന്ന മരത്തിനു മുന്നിലൂടെ നടന്നു നേരത്തെ സൂചിപ്പിച്ച പ്രതിമയുടെ അടുത്തെത്തി. ഏതോ ആജ്ഞ കേട്ട കണക്കെ അവ നിശ്ശബ്ദരായി. ഞാന്‍ ഞെട്ടിത്തരിച്ചു നില്‍ക്കയാണ്‌. എന്‍റെ ലക്‌ഷ്യം ഇപ്പോഴും ആ ചില്ല് വാതില്‍ തന്നെ. എങ്ങിനെയെങ്കിലും ഓടി അകത്തു കയറുക. എന്‍റെ സംഘത്തിലെ മറ്റു പേര്‍? ഇതാ, വാളും പരിചയുമേന്തിയ പ്രതിമയായിരുന്ന ആ യുവാവ് മന്ദം മന്ദം ചലിക്കുന്നു. അയാള്‍ അനങ്ങിത്തുടങ്ങിയ നിമിഷം മുതല്‍ ആ സിംഹങ്ങള്‍ ഒരു തരം ദീനരോദനം പുറപ്പെടുവിച്ചു. ഇപ്പോള്‍ ഓടിക്കയറാന്‍ ഒരു പഴുതുണ്ടാവുമോ? ആ സിംഹങ്ങള്‍ ആക്രമിക്കില്ല എന്നോ, ആ യുവാവ് എന്‍റെ രക്ഷകനോ ശിക്ഷകനോ ആവാമെന്നോ എന്‍റെ മനസ്സ് പറഞ്ഞു. അപ്പോഴും എന്‍റെ ചിന്തകള്‍ക്ക് കടിഞ്ഞാണിടാന്‍ കഴിഞ്ഞില്ല. ഞാന്‍ ഇനി എന്ത് ചെയ്യും? എന്‍റെ കൂടെ വന്നവര്‍ എവിടെ? ഇത് വരെ ജലപാനം കഴിച്ചിട്ടില്ല. എന്തോ ഒട്ടും വിശപ്പനുഭവപ്പെട്ടുമില്ല.

സന്ധ്യ മയങ്ങി, ഇരുട്ട് വ്യാപിച്ചു തുടങ്ങി. ആകാശത്ത് നക്ഷത്രങ്ങള്‍ക്ക് എന്തെന്നില്ലാത്ത ശോഭ. ചന്ദ്രിക ഉയര്‍ന്നു വരുന്നു. ഒരു പത്തു മടങ്ങ്‌ വലിപ്പമെങ്കിലും കാണും ഉയര്‍ന്നു വരുന്ന ചന്ദ്രബിംബത്തിന്. അയാള്‍ അടിവെച്ചടിവെച്ച് നടക്കുകയാണ്; ഒപ്പം ആ ഹിംസ്ര ജന്തുക്കളും. അവര്‍ വിപരീത ദിശയില്‍ നടക്കാന്‍ തുടങ്ങി. നടന്നു നടന്നു അപ്രത്യക്ഷരായി എന്ന് ഉറപ്പു വന്നപ്പോള്‍ ഞാന്‍ ഓടി. ലക്‌ഷ്യം ആ വാതില്‍ തന്നെ. പെട്ടെന്ന് ശക്തിയായി കാറ്റ് വീശാന്‍ തുടങ്ങി. അല്ല, നേരത്തെ പോയ ആ ചിറകു വെച്ച ജീവികള്‍ എല്ലാം കാക്കക്കൂട്ടങ്ങളെ പ്പോലെ ഞാന്‍ ലക്‌ഷ്യം വെച്ച വാതിലിനു മുന്നിലായി പറന്നിറങ്ങിയതായിരുന്നു. ദൈവമേ, എന്‍റെ ദുര്‍വ്വിധി! ഇനി അഭയം തേടാന്‍ ഇരുട്ട് മൂടിയ ഈ കുറ്റിക്കാട് മാത്രം. ഞാന്‍ അതിനുള്ളില്‍ കയറി. ഇതിനിടെ നല്ല നിലാവ് പരന്നു. പരസഹസ്രം ചീവിടുകളും മണ്ണട്ടകളും ശബ്ദിക്കുന്നു. അവിടമാകെ പൂക്കളുടെ ഗന്ധം. മറ്റൊരവസരത്തില്‍ ആയിരുന്നു എങ്കില്‍ ഇതെല്ലം ആസ്വദിക്കാന്‍ എത്ര സായം സന്ധ്യകളും രാപ്പകലുകളും ചിലവഴിക്കാന്‍ ഞാന്‍ വെമ്പല്‍ കൊള്ളുമായിരുന്നിരിക്കും! ഇന്ന്, ജീവന്‍ തന്നെ അപകടത്തില്‍പ്പെട്ടിരിക്കുമ്പോള്‍ ആര്‍ക്കാണ് ഈ സുന്ദര സായന്തനത്തെയും, മന്ദമാരുതന്‍റെ തലോടലിനെയും, സുഗന്ധപൂരിതമായ അന്തരീക്ഷത്തെയും നുകര്‍ന്നിരിക്കാന്‍ കഴിയുക?

ഇതിനിടെ ഞാന്‍ എപ്പോള്‍ അലറി പുറത്തേയ്ക്ക് ചാടി എന്നെനിക്കോര്‍മ്മയില്ല. ഒട്ടും പ്രതീക്ഷിക്കാത്തതിനാലോ, എന്തോ ആ ജീവികള്‍ ചിറകടിച്ചു പൊങ്ങി. അവ പൊങ്ങിയപ്പോള്‍ ബാക്കി നാല് പേരും ആ ജീവികളുടെ ചിറകുകള്‍ക്കിടയില്‍ എന്നെത്തന്നെ തുറിച്ചു നോക്കി നിസ്സഹായരായി കിടക്കുന്നു! ഞാന്‍ വീണ്ടും ആവുന്നത്ര ഉച്ചത്തില്‍ അലറി.

ആ അലര്‍ച്ചയോടെ ഞാന്‍ കട്ടിലില്‍ നിന്നും താഴെ വീണു... വിചിത്രാനുഭവങ്ങള്‍ കാഴ്ച വെച്ച ഒരു സ്വപ്നം!

സുരേഷ് (05Mar2010)

http://shaivyam.blogspot.com

Friday, February 26, 2010

വിചിത്രക്കാഴ്ചകള്‍

വിചിത്രക്കാഴ്ചകള്‍


യാത്രയ്ക്ക് പുറപ്പെടും മുന്‍പ് സംഘത്തലവന്‍ ഒരു വട്ടം കൂടി ചോദിച്ചു: "എല്ലാവരും ഒരുക്കമല്ലേ? ആര്‍ക്കെങ്കിലും പിന്‍വാങ്ങണമെന്ന് തോന്നുകയാണെങ്കില്‍ ഇപ്പോള്‍ പറയാം". ആരും ഒന്നും പറഞ്ഞില്ല. എന്‍റെ മനസ്സ് സ്വസ്ഥമായിരുന്നില്ല, എന്തോ!

"വരുവിന്‍", ഒന്നാമന്‍ - ഞങ്ങളുടെ സംഘത്തലവന്‍ - വിളിച്ചു. ഇത് വരെ കടന്നു വന്ന വഴിയും മറ്റും മാറുന്നു. അപ്രതീക്ഷിതമായി പേമാരിയോ, കൊടുങ്കാറ്റോ, കാട്ടു തീയോ, വന്യ മൃഗങ്ങളുടെ ആക്രമണമോ ഉണ്ടായേക്കാം! ഒന്നാമന്‍ ഒന്ന് കൂടി അടിവരയിട്ടു പറഞ്ഞു. ഇതെല്ലം യാത്രയ്ക്ക് മുന്‍പ് പലവുരു കേട്ട് പഴകിയതാണ്. പക്ഷെ ഇപ്പോള്‍ കേള്‍ക്കുമ്പോള്‍...ഇല്ല പോകുക തന്നെ.

കൂട്ടത്തില്‍ പ്രായം ചെന്ന രണ്ടാമന്‍ സ്വകാര്യത്തില്‍ പറഞ്ഞു, "മനോവീര്യം കെടുത്താനാണോ, അതോ കൂടുതല്‍ പകര്‍ന്നു തരാ നാണൊ ഈ വാക്കുകള്‍ ഉപകരിക്കുക?"

"പറയുമ്പോള്‍ അതിന്‍റെ ഏറ്റവും കാഠിന്യത്തില്‍ പറയുക എന്നതത്രേ പ്രമാണം!" - മൂന്നാമന്‍ പറഞ്ഞു.

ഞങ്ങള്‍ ഇറക്കം ഇറങ്ങാന്‍ തുടങ്ങി.....ആ മലയുടെ പള്ള തുരന്ന് വന്ന ആ ഗുഹാമുഖത്തെയ്ക്ക് എത്താനായി രണ്ടു മണിക്കൂറില്‍ കൂടുതല്‍ എടുത്തിരിക്കണം.. പറഞ്ഞ പോലെ ഒന്നും സംഭവിച്ചില്ല; ഇടയ്ക്ക് ചെറിയ വന്യജീവികളെ കണ്ടതൊഴിച്ചാല്‍. അഞ്ചാമനായ ഈ ഞാന്‍ തിരിഞ്ഞു നോക്കി. അതൊരു നന്ദി പ്രകാശനമായിരുന്നോ?

അഞ്ച് ദിവസം മുന്‍പ് പട്ടണത്തില്‍ നിന്നും പുലര്‍ച്ചെ പുറപ്പെട്ട ഞങ്ങള്‍, ജീപ്പ് മാത്രം പോകുന്ന കുണ്ടും കുഴിയും നിറഞ്ഞ, അഗാധ ഗര്‍ത്തങ്ങള്‍ വഴി പാര്‍ക്കുന്ന ഹെയര്‍പിന്‍ വളവുകളും തിരിവുകളും നിറഞ്ഞ വഴി താണ്ടി സൂര്യാസ്തമനത്തിനു ശേഷമായിരിക്കണം അങ്ങേമലയുടെ താഴ്വാരത്തിലെത്തിയത്. വാച്ചും, സെല്‍ ഫോണും, വേണ്ട എന്ന് ആദ്യമേ തീരുമാനിച്ചു. നല്ല ഒരു ടോര്‍ച്ചും, വടക്കുനോക്കി യന്ത്രവും ഞാന്‍ കരുതി വെച്ചിരുന്നു. ഇത്തരം യാത്രയ്ക്കിടയിലും ഇവ ഒഴിവാക്കപ്പെടെണ്ടതല്ല.പതിനഞ്ചു ദിവസത്തെ ഹോളിഡേയില്‍ ആയിരിക്കും ("untraceable") എന്ന് CEO യ്ക്ക് SMS മാത്രം അയച്ചു. വിശദീകരിക്കപ്പെടെണ്ടതല്ല ഇത്തരം കാര്യങ്ങള്‍.

അന്ന് - അഞ്ച് ദിവസം മുന്‍പ് - യാത്രക്ക് പുറപ്പെടുന്നതിനു മുന്‍പായി പ്രത്യേകിച്ച് ഒരുക്കങ്ങളൊന്നും ഇല്ലായിരുന്നു. ഏതോ പുരാതനമായ ഒരു ഗുഹ താണ്ടി ഒരു വലിയ മലയുടെ പള്ളയിലൂടെയുള്ള യാത്ര എന്ന് മാത്രമേ കരുതിയിരുന്നുള്ളൂ. ആ ഗുഹയില്‍ പ്രവേശിക്കുന്നതിന് മുന്‍പായി ഞാന്‍ പ്രതീക്ഷിച്ചതെന്തായിരുന്നു? കുനിഞ്ഞും നിരങ്ങിയും നൂഴുന്ന ഒരു യാത്ര? പുനര്‍ജ്ജനി നൂഴുന്ന വാര്‍ത്തകള്‍ ഉപബോധ മനസ്സില്‍ അത്തരം ഒരു ചിത്രം തീര്‍ത്തിരിക്കണം. എന്‍റെ സങ്കല്‍പ്പങ്ങളെല്ലാം വെറുതെ...

അകത്തു കടന്ന ഉടനെ ഇത്തിരി നേരം അന്ധകാരം തന്നെയായിരുന്നു. മിഴികള്‍ അടച്ചു തുറന്നു രണ്ടു മൂന്നു നിമിഷങ്ങള്‍ക്കകം മുന്‍പില്‍ കുത്തനെ ഇറങ്ങാനുള്ള വെണ്ണക്കല്‍ പടവുകള്‍. ഒന്നും ആലോചിക്കാനും ചോദിക്കാനും നേരമില്ല. മുന്‍പേ പോയവന്റെ പിറകെ നടക്കുക - അതായിരുന്നു നിയമം. ഒന്നാമന്‍ ബഹു ദൂരം എത്തിയിരിക്കണം. എന്‍റെ പ്രായക്കാരനും സിറ്റിയില്‍ ഒരു പ്രമുഖ ബാങ്കിന്റെ സീനിയര്‍ മേനെജരുമായ നാലാമന്‍ പറഞ്ഞു: നമുക്കിത്തിരി നേരം ഇരിക്കാം. കാറിലും ലിഫ്ടിലും മാത്രം സഞ്ചരിക്കുന്ന നമുക്ക് ഇത്തിരി നേരം പടികള്‍ ഇറങ്ങാനോ കയറാനോ വയ്യാതായിരിക്കുന്നു. കാടുകളും മേടുകളും താണ്ടി പാടവും പറമ്പും കയറിയിറങ്ങി കുളം കലക്കി കൂത്താടി നടന്നിരുന്ന ഒരു ബാല്യം...കൌമാരം...ഞാന്‍ കരച്ചിലിന്റെ വക്കത്തെത്തി. ഈ നേരം ഒന്നും ഓര്‍മ്മിപ്പിക്കല്ലേ..മനസ്സ് തളരാന്‍ പാടില്ല..തളര്‍ച്ചയല്ലെടോ, കരുത്തു പകരും ആ ഓര്‍മ്മകള്‍...

ആ ഗുഹാന്തരീക്ഷത്തെപ്പറ്റി.... പടവുകള്‍ ഇറങ്ങിയതിനു ശേഷം വൃത്താകൃതിയില്‍ മിനുസമുള്ള കല്ലുകള്‍ പാകിയ ഒരു മണ്ഡപം. അവിടെത്തന്നെ ഇരുന്നു. കിടന്നു എന്ന് പറയുകയാവും ശരി. ഇറങ്ങി വന്ന പടവുകള്‍..എണ്ണാന്‍ കഴിയുന്നില്ല..ഗുഹ എന്നൊക്കെ പറഞ്ഞപ്പോള്‍ എന്‍റെ ഒരു സങ്കല്പം ...അത് പാടെ തകര്‍ന്നു. ഇതേതോ ഭൂമിക്കടിയിലെ കൊട്ടാരം തന്നെ. മണ്ഡപം ഭംഗിയായി ഒരുക്കി വച്ചിരിക്കുന്നു. പ്രഭയേറിയ ദീപങ്ങള്‍... സ്വര്‍ണ്ണവും കാവിയും കലര്‍ന്ന ഒരു തരം വെളിച്ചം. ഇവിടെ ഇങ്ങനെ എത്ര നേരം?

എപ്പോഴോ വീണ്ടും നടക്കാന്‍ തുടങ്ങി, യാന്ത്രികമായി. നടത്തം തുടര്‍ന്ന് ഒരു പൊയ്കയ്ക്ക് മുന്നിലൂടെ കടന്നു പോകയാണ്. കുട്ടിക്കാലത്ത് അമ്പലക്കുളത്തിന് അരികില്‍ കൂടി പോകുമ്പോള്‍ കുളക്കടവിലേക്ക് - പ്രത്യേകിച്ചും സ്ത്രീകളുടെ കടവിലേക്ക് - നോക്കരുതെന്ന ഒരു അലിഖിത നിയമം ഉണ്ടായിരുന്നു. ഇന്ന് ഈ പൊയ്കയിലേക്ക് കണ്ണുകള്‍ അറിയാതെ ചെല്ലുമ്പോള്‍.. അപ്സരസ്സുകള്‍ ആണോ? വേണ്ട - നാലാമന്‍ പറഞ്ഞു, പ്രായം കഴിഞ്ഞു പോയിരിക്കുന്നു. എടൊ, ജോണ്‍ കീട്സ് (John Keats) പറഞ്ഞതെന്താണ് - A thing of beauty is a joy for ever. സ്ത്രീകള്‍ മാത്രമേ ഉള്ളൂ. ബീച്ചുകളിലെ കുളി പോലെ ബിക്കിനിയും മറ്റുമല്ല - ഒരു പടി കൂടി മുന്നോട്ടു - നഗ്നരായിത്തന്നെ, നനഞ്ഞ ഒറ്റ മുണ്ടില്‍ പൊതിഞ്ഞ അരയ്ക്കു കീഴ്ഭാഗം! എന്നാല്‍ അവര്‍ ഒട്ടും ബോധവതികള്ളല്ല തങ്ങളുടെ ചുറ്റു പാടുകളെപ്പറ്റി എന്ന് തീര്‍ത്തും ഞങ്ങള്‍ക്ക് ബോധ്യമായി.

നാം മാത്രമായിരുന്നു ഈ യാത്രയില്‍ എങ്കില്‍, ഇവിടെ ഒരു ആശ്രമമോ, പര്‍ണ്ണശാലയോ പണിതു....മതി...നിര്‍ത്തൂ ഞാന്‍ പറഞ്ഞു. നമുക്കൊരു ലക്‌ഷ്യം: അത് ഈ ഗുഹയ്ക്ക് അപ്പുറമെത്തുക. നടത്തം തുടര്‍ന്ന് ഞങ്ങള്‍ ഒരു തളത്തിലെത്തി. സ്വര്‍ണ്ണവും കാവിയും കലര്‍ന്ന വെളിച്ചം നിറഞ്ഞ ഒരു വലിയ മുറി. ഒരു താലത്തില്‍ പാനീയങ്ങളും പഴവര്‍ഗ്ഗങ്ങളും. നാല് മൂലയിലും ജീവനുണ്ടെന്നു തോന്നുന്ന പീലി വിടര്‍ത്തി നില്‍ക്കുന്ന മയിലുകള്‍. ചുമരുകളില്‍ മഹാ കാവ്യങ്ങള്‍ ഉറങ്ങുന്ന ചിത്രങ്ങള്‍..അവ ഒരു വലിയ കഥ പറയുകയാണ്‌. എന്നാല്‍ അതിലെ കഥാപാത്രങ്ങള്‍ക്കൊക്കെ -മനുഷ്യരൂപങ്ങള്‍ക്ക് പ്രത്യേകിച്ച് - ദിവ്യത്വം ചാര്‍ത്തിക്കൊടുത്ത പോലെ. പൊയ്കയില്‍ കണ്ടവര്‍ ഒരു ദൂരക്കാഴ്ചയായിരുന്നു. യാത്രയ്ക്കിടയില്‍, ഞങ്ങളുടെ മുന്‍പേ പോയ മൂന്നു പേരും, ഞങ്ങള്‍ രണ്ടു പേരും ഒഴിച്ചാല്‍ ഇത് വരെയും ഒരു ജീവനുള്ള വസ്തുവിനെ കണ്ടിട്ടില്ല തൊട്ടു മുന്‍പില്‍. പൊയ്കയിലെ കാഴ്ച ഒരു മായയായിരുന്നോ? ആള്‍പ്പെരുമാറ്റം ഉള്ളതായി തോന്നുന്നില്ല. എന്നാല്‍ ആര് കൊണ്ട് വെച്ചു ഇതെല്ലം? നോക്കൂ, ആ മയിലിന്റെ കണ്ണുകള്‍ അനങ്ങിയത് കണ്ടോ? ഇല്ല - ഞാന്‍ നാലാമാനോട് പറഞ്ഞു. തനിക്കു തോന്നിയതാകും എന്ന് പറയാന്‍ തുടങ്ങിയ ഞാനും കണ്ടു ആ കണ്ണുകള്‍ ഇളകി മിന്നിയത്!

പക്ഷെ, ഞാനിപ്പോള്‍ നാല് മയിലുകലെയല്ല കാണുന്നത്! നാല് തരുണീ രത്നങ്ങളെ! ബ്രഹ്മാവ്‌ തീര്‍ത്ത നാല് വെണ്ണക്കല്‍ പ്രതിമകള്‍! അല്ല, ജീവനുള്ള നാല് അതി സുന്ദരികളായ പെണ്‍കിടാങ്ങള്‍!! ഞാനൊരു കവിയായിരുന്നെങ്കില്‍ വര്‍ണ്ണിക്കാമായിരുന്നു ഈ കാഴ്ച്ചയെ! നാലാമന്‍ എഴുന്നേറ്റു നില്‍ക്കയാണ്‌! അയാള്‍ അര്‍ദ്ധബോധാവസ്ഥയിലാണെന്ന് എനിക്ക് തോന്നി. ഞാന്‍ പിടിച്ചു നിര്‍ത്തിയില്ലായിരുന്നെങ്കില്‍ അയാള്‍, ആ കന്യകമാരില്‍ - സൌന്ദര്യത്തിന്റെ കാര്യത്തില്‍ തമ്മില്‍ താരതമ്യം ചെയ്യാന്‍ അസാധ്യമാണെന്നിരിക്കിലും - ഏറ്റവും സൌന്ദര്യമുള്ള വലതു വശത്ത് നില്‍ക്കുന്നവളെ പുണര്‍ന്നേനെ! എന്നാല്‍ അവര്‍ പ്രതിമകള്‍ തന്നെയാണോ എന്ന് വീണ്ടും തോന്നിപ്പോയി - ഒരു അനക്കമോ ഇമ വെട്ടലോ പോലും കാണായ്കയാല്‍. ഞങ്ങള്‍ രണ്ടു പേര്‍ മുന്നിലുണ്ടെന്നത് തന്നെ അവര്‍ അറിയുന്നതില്ല, പ്രതിമകള്‍ തന്നെ എന്ന് തീര്‍ച്ചപ്പെടുത്തുകയായിരുന്നു ...അപ്പോഴാണ്‌ അവളുടെ തന്നെ - ആ വലതു വശത്ത് നില്‍ക്കുന്ന കന്യകയുടെ - മാറിലെ പട്ടുചേല താഴെക്കൂര്‍ന്നു വീണത്‌! ദേവ, ദേവ! ഭൂമിയില്‍ ഇങ്ങനെയൊരു സൌന്ദര്യമോ! ഇത് ഭൂലോകമല്ല തന്നെ എന്ന് പറയേണ്ടിയിരിക്കുന്നു. പരിമിതമായ അലങ്കാര പ്രയോഗങ്ങള്‍ക്കിവിടെ സ്ഥാനമില്ല. ആ പട്ടുചേല എടുക്കാനായി അവള്‍ ഇപ്പോള്‍ കുനിയുമല്ലോ എന്നത് വെറുതെ ഒരു ആഗ്രഹം മാത്രമായി! അപ്പോള്‍ ജീവനുണ്ടോ ഇല്ലയോ? ആ മിഴികള്‍ അനങ്ങുന്നില്ല! ഞങ്ങള്‍ക്ക് നിന്നിടത്തു നിന്ന് അനങ്ങാന്‍ കഴിയാത്ത ഒരവസ്ഥ - അതനുഭവിച്ചറിയുക തന്നെ വേണം. പിന്നെ ഞങ്ങള്‍ പ്രതിമകളായി. ഞങ്ങളെ അവര്‍ നാല് പേര്‍ തൊട്ടു നോക്കുന്നതും, ഏതോ ഒരു പരിശോധന വസ്തു എന്ന പോലെ തുറിച്ചു നോക്കുന്നതും കണ്ടു. അവരുടെ ആ നോട്ടം, മുന്‍പ് കണ്ട തരുണീ മണികളുടെ കണ്ണുകളില്‍ നിന്നും വ്യത്യസ്തമായി ചോരയൂറ്റിക്കുടിക്കുന്ന യക്ഷികളുടെ കണ്ണുകളില്‍ നിന്നും വരുന്നതാണെന്ന ഒരു തോന്നല്‍ ഭീതി പടര്‍ത്തി. എത്ര നേരം ആ നിന്ന നില്‍പ്പില്‍ ഞങ്ങള്‍ നിന്നു എന്നറിയില്ല.

ഒന്നാമന്‍ വന്നു ഞങ്ങളെ കുലുക്കി ഉണര്‍ത്തുമ്പോള്‍ ഞങ്ങള്‍ ആ ഒറ്റ നില്‍പ്പില്‍ത്തന്നെയായിരുന്നു എന്ന തിരിച്ചറിവും ഉണ്ടായി. അവിടെ മയിലുകളോ, തരുണീമണികളോ, ദീപ പ്രഭയോ, ഒന്നും കണ്ടില്ല. ഞങ്ങളുടെ അമ്പരപ്പ് ഒന്നാമന്‍ കണ്ടില്ലെന്ന മട്ടില്‍ വേഗം നടക്കാന്‍ പറഞ്ഞു.

നടക്കുന്നതിനിടയില്‍ ഇടതു വശത്തായി ഒരു വലിയ കതകിന്‍റെ അത്രയും പോന്ന പ്രകൃതി ഭംഗി ചാലിച്ചെടുത്ത ഒരു ചിത്രം കണ്ടു. പച്ചപ്പ്‌ മാത്രം ..കൊച്ചു കുന്നുകളും മേടുകളും...നോക്കെത്താത്ത അത്രയും ദൂരം...കണ്ടാസ്വദിക്കുന്ന നേരം ഏതോ ഒരു ജീവി അകലെക്കൂടി കടന്നു പോയപ്പോഴാണ് അത് ചിത്രമല്ലെന്നും ചില്ല് വെച്ച ഒരു വാതിലാണെന്നും തിരിച്ചറിഞ്ഞത്. നമ്മുടെ വിശ്രമം ഇന്നവിടെയാകട്ടെ, ഒന്നാമന്‍ പറഞ്ഞു; ഒപ്പം ആ കതകു തുറക്കലും കഴിഞ്ഞു. ആഹാ! പറഞ്ഞറിയിക്കാന്‍ കഴിയാത്ത അനുഭൂതി. ശുദ്ധ വായു..ഒരായിരം പനിനീര്‍ പൂക്കള്‍ അവിടമാകെ ചാലിച്ച് കുടഞ്ഞ പോലെ...തണുത്ത അന്തരീക്ഷം...ഞാന്‍ ഒരു കൊച്ചു കുട്ടിയെപ്പോലെ കുന്നുകളും മേടുകളും താണ്ടി ഓടി നടന്നു. ഞങ്ങള്‍ പുറത്തു കടന്ന കതകിനു ഒരു നൂറു വാര അകലെയായി കറുത്ത ഒരു പ്രതിമ കണ്ടു. ഗംഭീരനായ ഒരു യോദ്ധാവിന്റെ. വാളും പരിചയും ഏന്തി, തികഞ്ഞ പ്രൌഡിയോടെ തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന പ്രതിമ. ജീവനുള്ള മനുഷ്യനെ ഏതോ മഹര്‍ഷിമാര്‍ അപ്പോള്‍ ശപിച്ചു പ്രതിമയാക്കിയതാണെന്ന നിഗമനമായിരുന്നു എന്‍റെയുള്ളില്‍.

സന്ധ്യയാകാന്‍ ഇനി അധിക നേരമില്ല. രാത്രി വിശ്രമിക്കാനായി താവളങ്ങളൊന്നും അവിടെ കണ്ടില്ല. ആകാശത്ത് കുംകുമ നിറം. തണുപ്പ് കൂടി വരുന്നു. പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരു തരം നിര്‍വൃതി. അകലെ, വളരെയകലെ വെള്ളം മാത്രം; നോക്കെത്താത്ത ദൂരത്തോളം കണ്ണാടിത്തിളക്കം. ആകാശവും ആ തിളക്കവും കൂടിച്ചേര്‍ന്നു നില്‍ക്കുന്നു. ഞാന്‍ ഒരു കൊച്ചു കുന്നിന്‍റെ മുകളില്‍ നിന്നാ കാഴ്ച എന്‍റെ ഹൃദയത്തില്‍ കോരി നിറയ്ക്കുകയായിരുന്നു...അപ്പോഴാണ്‌ ഭൂമിക്കടിയില്‍ നിന്നും പാറ്റകള്‍ പൊടിഞ്ഞു വരുന്ന പോലെ കുറച്ചകലെയായി വരിവരിയായി കുന്നുകയറി വരുന്ന ആ വിചിത്ര ജീവികളെ കണ്ടത്. എന്‍റെ കൂട്ടത്തിലെ ആരെയും കാണാനില്ല. നിലവിളിക്കാനായി ശബ്ദം പൊങ്ങുന്നില്ല. ഉടനടി ഒളിക്കണം. തൊട്ടടുത്ത ഒരു പേരറിയാ മരത്തിന്‍റെ പിറകില്‍ നിന്നു. ഈശ്വര! കാഴ്ചയില്‍ കുട്ടിക്കുതിരകളെപ്പോലെ....പക്ഷെ മുതുകില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുന്ന രണ്ടു ചിറകുകള്‍ പോലെയുള്ളവ നടത്തത്തില്‍ രണ്ടു വശത്തേക്കും ചലിപ്പിക്കുന്നുണ്ടവ.

(തുടരും)

സുരേഷ് (26Feb2010)

http://shaivyam.blogspot.com