Friday, February 6, 2009

അച്ഛന്‍റെ മുത്തച്ഛന്‍

(അച്ഛന്‍ പണ്ടു പറഞ്ഞു തന്ന ഒരു കഥയാണ്‌)

അച്ഛന്‍റെ മുത്തച്ഛന്‍ ഒരു നല്ല മന്ത്രവാദിയായിരുന്നു; ഒപ്പം ഒരു ചെറു വൈദ്യനും. അത്യാവശ്യത്തിനു ചില ഒറ്റമൂലികളും മരുന്നുകളും കുറിച്ചു കൊടുക്കാന്‍ അറിയുമായിരുന്നു.

വെള്ളിയാഴ്ച്ച ദിവസം ഒരു ബാധയോഴിപ്പിക്കാലോ, കരിങ്കുട്ടി പൂജയോ, ഭദ്രകാളി പൂജയോ കാണും. അങ്ങിനെ ഒരു ദിവസം കുറച്ചു ദൂരെ പെരുമ്പടപ്പില്‍ ഒരു പൂജ കഴിഞ്ഞു വീട്ടിലേയ്ക്ക്‌ മടങ്ങുവാനൊരുക്കമായി. പരികര്‍മ്മി നന്നായി "പ്രസാദം" (കള്ള്) കഴിച്ചതിനാല്‍ നടക്കാന്‍ വയ്യാത്ത അവസ്ഥയിലായിരുന്നു. കൂടെ വരേണ്ട, അവിടെത്തന്നെ കിടന്നുറങ്ങി പിറ്റേന്ന് വന്നാല്‍ മതി എന്ന് പറഞ്ഞു മുത്തച്ഛന്‍ പുറപ്പെടാനൊരുങ്ങി. പൂജയ്ക്കായി അറുത്ത കോഴിയുടെ കറിയും ഭക്ഷണവും കഴിക്കാന്‍ നിന്നില്ല; എന്നാല്‍ പൊതിഞ്ഞു കെട്ടിത്തരാന്‍ ആ വീട്ടുകാരോട് പറഞ്ഞു. തന്‍റെ വരവും കാത്തു വീട്ടിലിരിക്കുന്ന കുട്ടികള്‍ക്ക്‌ വേണ്ടിയാണ്. ഒരു കയ്യില്‍ ചൂട്ടും, മറുകയ്യില്‍ ഒരു ചൂരലും, തോളത്തു പൊക്കണത്തില്‍ ഭക്ഷണം, മറ്റു പൂജാ സാമഗ്രികള്‍ എന്നിവയുമായി അദ്ദേഹം പുറപ്പെട്ടു.

ആ വീട്ടുകാര്‍ ഒന്നടങ്കം പറഞ്ഞു, "അവിടുന്ന് ഇന്നിനി ഈ പാതിരാത്രിയ്ക്കു പോണ്ടാ; പോരാത്തതിന് വെള്ളിയാഴ്ചയും".

"ഹേയ്യ്, എനിക്ക് പോണം കുട്ട്യോള് കാത്തിരിക്കും".

അകത്തു ചെന്ന കള്ളിന്‍റെ ലഹരിയില്‍, ചുണ്ടില്‍ നിന്നുതിര്‍ന്നു വീഴുന്ന ശ്ലോകങ്ങളുടെ അര്‍ത്ഥം ഗ്രഹിച്ച്, ഏകാന്തതയുടെ കൂട്ടും പിടിച്ചു അദ്ദേഹമങ്ങിനെ നടക്കുകയാണ്.

(1940 കളിലെ സംഭവമാണ് ഞാന്‍ വിവരിക്കുന്നത്. ആ കാലഘട്ടം നാം മനസ്സില്‍ ഓര്‍ക്കണം).

കുണ്ടനിടവഴികളും, ആള്‍പ്പാര്‍പ്പില്ലാത്ത നീണ്ട വയല്‍നിരകളും, പൊന്തക്കാടുകളും, പൊട്ടക്കുളങ്ങളും, ഒടുവില്‍ കുട്ടിച്ചാത്തന്റെ ഇടിഞ്ഞു പൊളിഞ്ഞ അമ്പലവും കടന്ന് വേണം ഈ അര്‍ദ്ധരാതിക്ക് ഒരു ചൂട്ടിന്‍റെ സഹായത്താല്‍ വീടെത്താന്‍. ഒരു ചൂട്ട് കത്തിക്കഴിയാറാവുമ്പോള്‍ മാറ്റിക്കത്തിക്കാന്‍ വേറെയൊന്നെടുത്തിട്ടുമില്ല.നടക്കാന്‍ തുടങ്ങിയിട്ട് ഏകദേശം ഒന്നൊന്നര മണിക്കൂറായി. ചൂട്ട് എപ്പോഴോ കെട്ടിരിക്കുന്നു. കറുത്ത വാവാണെങ്കിലും, നടന്നു പരിചയമുള്ള വഴികളും, നാട്ടു വെളിച്ചവും ബുദ്ധിമുട്ടില്ലാതെ നടക്കാന്‍ സഹായിച്ചു.

മൂങ്ങകളുടെ മൂളലും, കാലന്‍ കോഴികളുടെ "ഹൂ വാ.." വിളികളും, കുറുക്കന്മാരുടെയും, നായ്ക്കളുടെയും ഓരിയിടലും രാത്രിക്ക് ഗാംഭീര്യം കൂട്ടി. പാട വരമ്പുകളില്‍ ചീവീടുകളും, മണ്ണട്ടകളും സംഗീതം പൊഴിച്ചു. പാമ്പുകളുടെ വായില്‍പ്പെട്ട തവളകളുടെ ദയനീയ രോദനം ഒറ്റപ്പെട്ട തേങ്ങലുകളായി.

ഒരു മനുഷ്യന്‍ നടന്നു താണ്ടിയ ഈ വഴിക്കിടയില്‍ ഒരാളെ പോലും കണ്ടു മുട്ടിയിട്ടില്ല. അല്ലെങ്കില്‍ തന്നെ ഈ നേരത്ത് ആര് വഴി നടക്കാന്‍? വീട്ടില്‍ കാത്തിരിക്കുന്ന കുട്ടികള്‍ക്ക്‌ പ്രത്യേക വിഭവം അപ്പോള്‍ തന്നെ കൊടുക്കണം എന്നതാണോ ഈ വഴിയായ വഴിയൊക്കെ ഒറ്റയ്ക്ക് നടക്കാന്‍ പ്രേരിപ്പിച്ചത്?

കുട്ടിച്ചാത്തന്റെ അമ്പലം കഴിഞ്ഞാല്‍ പിന്നെ ഒരു നാഴിക കൂടിയേയുള്ളൂ വീടെത്താന്‍. ഇനി ഒരു നീണ്ട ഇടവഴിയാണ്. രണ്ടു വശവും മാട്ടം മാടി നിര്‍ത്തിയിട്ടുള്ള ഇടവഴിയിലൂടെ രണ്ടു പേര്‍ക്ക് കഷ്ടിച്ച് അങ്ങോട്ടുമിങ്ങോട്ടും കടന്ന് പോകാം. മാട്ടത്തിനു പത്തുമുപ്പത്‌ അടി ഉയരമുണ്ട്. വഴിയില്‍ ആരോ നില്‍ക്കുന്നതായി തോന്നി. അകത്തു ചെന്ന കള്ളിന്‍റെ ലഹരിയില്‍ തോന്നിയതാണോ? അല്ല! ആ രൂപം വളരുകയാണ്. വളര്‍ന്നു വലുതായി. മാട്ടത്തിന്റെ മുകള്‍ അറ്റത്ത്‌ തല...കാലുകള്‍ നിലത്തു തൊടുന്നുവോ ഇല്ലയോ എന്ന് സംശയം. വഴി മുടക്കി നില്‍ക്കുക തന്നെയാണ്. അറിയാവുന്ന ശ്ലോകങ്ങളും മന്ത്രങ്ങളും വിറയലായി പുറത്തു വന്നു. ഇതാദ്യമായാണ് ഒരാള്‍ വഴി മുടക്കുന്നത്. തന്നോടു കളിക്കുന്നത് ചില്ലറക്കാരനല്ലെന്നു മുത്തച്ഛന്‍ മനസ്സിലാക്കി. വഴി മാറാന്‍ ഭാവവുമില്ല. മനസ്സു മന്ത്രിച്ചു: മനസ്സിലായില്ലേ ആകാശ ഗന്ധര്‍വ്വനാണ്. സംഗതി കുഴപ്പമാണ്. തന്നെ തൊടാതെ, ഉപദ്രവിക്കാനായി അടുത്ത് വരാത്തത് കയ്യിലിരിക്കുന്ന 'ഇറച്ചി' കാരണമാണെന്നും മനസ്സിലായി. മുന്നോട്ട് പോവുക അസാദ്ധ്യം. തിരിച്ചു നടക്കാം, ജീവന്‍ രക്ഷിക്കണം. ഏതെങ്കിലും നിമിഷം ഇറച്ചിപ്പൊതി ഭാണ്ഡം കയ്യില്‍ നിന്നും വീണാല്‍ ഗന്ധര്‍വ്വന്‍ തന്‍റെ കഥ കഴിക്കും.

തിരിഞ്ഞു നടക്കാന്‍ തീരുമാനിച്ചു. അതാ, പിന്നില്‍ നിന്നും ഒരു മെതിയടി ശബ്ദം! അടുത്ത് വരികയാണ്. അസാദ്ധ്യ ഉയരം. ഒരൊത്ത മനുഷ്യന്‍. വെള്ള മുണ്ടും, വെള്ള തലേക്കെട്ടും, കയ്യില്‍ ഒരു ചൂരലും പിടിച്ചു വേഗത്തിലാണ് നടത്തം. തനിക്ക് മുന്നോട്ടും പിന്നോട്ടും നടക്കാന്‍ വയ്യാത്ത അവസ്ഥ. പിന്നില്‍ നിന്നു വരുന്നയാളും സാധാരണക്കാരനല്ല. തന്‍റെ വഴി മുന്നോട്ടു തന്നെ.

"നടന്നോളിന്‍, ഞമ്മക്ക്‌ തെരക്കുണ്ട്. പിന്നില് ഞമ്മളുണ്ട്". ആ രൂപം പറഞ്ഞു.

മുന്നില്‍ നില്‍ക്കുന്ന ആകാശഗന്ധര്‍വ്വനെപ്പറ്റി പറഞ്ഞു കൊടുക്കാനുള്ള നേരമില്ല. ചൂരല്‍ വീശലിന്റെയും, മെതിയടിയൊച്ചയുടെയും അകമ്പടിയോടെ മുത്തച്ഛന്‍ നടന്നു - അല്ല - ഓടി. സമീപത്തെത്തിയപ്പോഴേക്കും ഇരു മാട്ടങ്ങളിലുമായി കാലൂന്നി നില്‍ക്കുകയാണ്‌ ഗന്ധര്‍വ്വന്‍. ആ കാലുകള്‍ക്കിടയിലൂടെ തന്നെ ഓടി....പിന്നില്‍ ചൂരല്‍ വീശലും, മെതിയടി ശബ്ദവും....വീട്ടു പടിക്കല്‍ നിന്നിട്ടാണ്‌ ശ്വാസം നേരെ വീണത്‌. പിന്നില്‍ ചൂരല്‍ വീശലില്ല, മെതിയടി ശബ്ദമില്ല! തിരിഞ്ഞു നോക്കി. ആരുമില്ല. എല്ലാം ഒരു മായയോ?

ഏതൊരു ശക്തിയുടെ മുന്നിലും നാം മടിച്ചു നിന്നാല്‍ അവര്‍ കൂടുതല്‍ ശക്തി പ്രാപിക്കുന്നു. ധൈര്യസമേതം മുന്നേറിയാല്‍ നാം അവരെ നിഷ്പ്രഭരാക്കുന്നു. മുത്തച്ഛന്റെ ഉപബോധമനസ്സ് സൃഷ്‌ടിച്ച ഒരു രൂപമായിരുന്നു ആ വെള്ള രൂപവും, ചൂരല്‍ വീശലും, മെതിയടി ശബ്ദവും. അത് ഗന്ധര്‍വ്വനെ മറി കടന്ന് മുന്നോട്ടു പോകാന്‍ സഹായിച്ചു. അല്ല, മുത്തച്ഛന്റെ ഏതോ മണ്‍മറഞ്ഞ ഒരു സുഹൃത്ത് തന്‍റെ രക്ഷയ്ക്കെത്തിയെന്നും പറയപ്പെടുന്നു.

സുരേഷ് (6.2.09)

3 comments:

  1. മന്ത്രവാദകഥയും,മനശ്ശാസ്ത്ര വിശകലനവും :)
    ഈ പോസ്റ്റ് ആളു കാണാന്‍ സ്വയം ഒരു കമന്റെങ്കിലും
    ഇട്ടൂടേ ഇഷ്ട !

    ReplyDelete
  2. നല്ല എഴുത്ത് സുരേഷ്.
    ഓ.ടോ. ഇപ്പോള്‍ ഗന്ധര്‍വ്വരുടേയും കരിങ്കുട്ടിയുടേയും ഒക്കെ റോളുകള്‍ മനുഷ്യരുതന്നെ ഏറ്റെടുത്തു എന്ന് തോന്നുന്നു.!

    ReplyDelete
  3. Thanks to both of you: Chithrakaaran & Venuji:-)

    ReplyDelete